Spread the love

നിയാസ് മുസ്തഫ

കോട്ടയം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കവേ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ് വിയര്‍ക്കുന്നു.
മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും കെപിസിസി സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തും സ്ഥാനാര്‍ത്ഥി കുപ്പായം തയ്ച്ച് ഇതിനോടകം തന്നെ മണ്ഡലത്തില്‍ സ്വന്തം നിലയ്ക്ക് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഇരുവരും സ്ഥാനാര്‍ത്ഥി ആവാന്‍ പരസ്പരം മത്സരിക്കുമ്പോള്‍ ആരെ കൊള്ളും, ആരെ തള്ളും എന്നറിയാതെ കോണ്‍ഗ്രസ് നേതൃത്വവും വിഷമവൃത്തത്തിലാണ്.

വി സ് ജോയിയെ തന്റെ പിന്‍ഗാമിയായി യുഡിഎഫ് കാണണമെന്ന സന്ദേശം എംഎല്‍എ സ്ഥാനം രാജിവെച്ച ഘട്ടത്തില്‍ തന്നെ പി വി അന്‍വര്‍ നല്‍കിയിരുന്നു. ഇതാണിപ്പോള്‍ കോണ്‍ഗ്രസിന് കീറാമുട്ടിയാവുന്നത്. ക്രൈസ്തവ സമുദായത്തില്‍നിന്നൊരാള്‍ മണ്ഡത്തില്‍ സ്ഥാനാര്‍ത്ഥി ആയാല്‍ അത് യുഡിഎഫിന് ഏറെ ഗുണം ചെയ്യുമെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.

എന്നാല്‍ സ്ഥാനാര്‍ത്ഥി മോഹവുമായി നില്‍ക്കുന്ന ആര്യാടന്‍ ഷൗക്കത്ത് ഒട്ടും പിന്നോട്ട് പോവാന്‍ തയാറായിട്ടുമില്ല.

ഇരുവരും കടിപിടി കൂടി നില്‍ക്കുകയാണെങ്കില്‍ മൂന്നാമൊതാരാളെ പരിഗണിച്ചാലോ എന്ന ആലോചന കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയിട്ടുണ്ട്. കെപിസിസി സംസ്ഥാന സെക്രട്ടറിയും മുന്‍ മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കെ പി നൗഷാദ് അലിയുടെ പേരാണ് സജീവ പരിഗണനയിലുള്ളത്. നിലമ്പൂരിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയും നൗഷാദ് അലിക്കുണ്ട്. മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കളിലെ ജനപ്രിയ മുഖമാണ് കെ പി നൗഷാദ് അലി.
സമവായ സ്ഥാനാര്‍ഥിയായി മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്റെ പേരും ചര്‍ച്ചയിലുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ യുഡിഎഫുമായി അടുത്തു നില്‍ക്കുകയും ചെയ്യുന്ന അന്‍വര്‍ വി.എസ് ജോയിക്ക് വേണ്ടി കാലേക്കൂട്ടി നിലകൊണ്ടതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും മുസ്ലിംലീഗിനും എതിര്‍പ്പുണ്ട്. ആര്യാടന്‍ ഷൗക്കത്തിനോട് ആണ് ലീഗിന് കൂടുതല്‍ താല്പര്യം.

അതേസമയം ജമാഅത്തെ ഇസ്ലാമി വിഎസ് ജോയിക്ക് പിന്തുണയുമായി എത്തിയത് കോണ്‍ഗ്രസിനെ കുഴയ്ക്കുന്നുണ്ട്. വി.എസ് ജോയി സ്ഥാനാര്‍ത്ഥി ആയാല്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ത്തുപോരുന്ന മുജാഹിദ്, സുന്നി വിഭാഗങ്ങളുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടാതെ വരുമോയെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ ക്രൈസ്തവ വിഭാഗം എതിരാകാനും സാദ്ധ്യതയുണ്ട്. കാരണം പി.വി അന്‍വര്‍-വി.എസ് ജോയി വിഭാഗത്തോടൊപ്പമാണ് ക്രൈസ്തവ വോട്ടുകള്‍ എന്നാണ് പരക്കെ പറയപ്പെടുന്നത്.