Spread the love

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷന്‍ വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ (റോബർട്ട് പ്രെവോസ്റ്റ്) രണ്ടു പതിറ്റാണ്ട് മുന്‍പ് കേരളവും സന്ദര്‍ശിച്ചിരിന്നു. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിൻ്റെ (ഒഎസ്എ) സുപ്പീരിയർ ജനറൽ ആയിരുന്ന ഘട്ടത്തിലാണ് അദ്ദേഹം കേരളത്തിൽ സന്ദർശനം നടത്തിയത്. 2004-ല്‍ വരാപ്പുഴ അതിരൂപതയിലെ മരിയാപുരം, കൊച്ചി രൂപതയിലെ ഇടക്കൊച്ചി എന്നിവിടങ്ങളിലെ അഗസ്തീനിയൻ ഭവനങ്ങളിൽ ഒരു ആഴ്ചയിലധികം താമസിച്ചു.

2004 ഏപ്രിൽ 22ന് വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കലൂർ കത്രിക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ അദ്ദേഹം എത്തിയിരുന്നു. അന്ന് അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ നവ വൈദികരുടെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനാണ് റോബർട്ട് പ്രെവോസ്റ്റ് (ഇന്ന് ലെയോ പതിനാലാമന്‍) എത്തിയത്. തിരുപ്പട്ട സ്വീകരണത്തിന് കാര്‍മ്മികത്വം നിര്‍വ്വഹിക്കുവാന്‍ എത്തിയ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയായിരിന്ന റവ. ഡാനിയേൽ അച്ചാരുപറമ്പിലിനെ സ്വീകരിക്കാന്‍ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരിന്നു. അന്നു അദ്ദേഹം നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.