പഞ്ചാബിലെ ജലന്തർ രൂപതയുടെ പുതിയ ഇടയനായി മോൺ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ (62) ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. നിലവിൽ രൂപതയുടെ ഫിനാൻഷ്യൽ അഡ്മിനിസ്‌ട്രേറ്ററാണ്. പാലാ രൂപതയിലെ ചെമ്മലമറ്റം ഇടവകാംഗമാണ്. സ്ഥാനാരോഹണത്തീയതി ഇന്നു തീരുമാനിക്കും.
ജലന്തർ ലത്തീൻ രൂപതയുടെ ബിഷപ്പായിരുന്ന ഡോ. ഫ്രാങ്കോ മുളയ്ക്കൽ 2023 ജൂണിൽ രാജിവച്ചിരുന്നു. തുടർന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ കീഴിലായിരുന്നു രൂപതയുടെ പ്രവർത്തനം.
1962 ഡിസംബർ 24നു കാളകെട്ടിയിൽ ജനിച്ച നിയുക്ത ബിഷപ് 1991 മേയ് ഒന്നിനു പൗരോഹിത്യം സ്വീകരിച്ചു. ജലന്തർ രൂപതയുടെ കീഴിലെ വിവിധ പള്ളികളിൽ സേവനം ചെയ്തു. റോമിൽനിന്ന് കാനൻ നിയമത്തിൽ ഉപരിപഠനം പൂർത്തിയാക്കി. 2007 മുതൽ 2020 വരെ രൂപതയുടെ ചാൻസലർ, ജുഡീഷ്യൽ വികാരി തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചു. ഹോളി ട്രിനിറ്റി റീജനൽ മേജർ സെമിനാരി അധ്യാപകനായിരുന്നു. 2020 മുതൽ 2022 വരെ ജലന്തർ കന്റോൺമെന്റിലെ സെന്റ് മേരീസ് കത്തീഡ്രൽ റെക്ടറും ഇടവക വികാരിയുമായിരുന്നു.
1971ൽ സ്ഥാപിതമായ ജലന്തർ രൂപതയുടെ നാലാമത്തെ ബിഷപ്പും രണ്ടാമത്തെ മലയാളി ബിഷപ്പുമാണ് മോൺ. തെക്കുംചേരിക്കുന്നേൽ. 2013 മുതൽ ജലന്തർ രൂപതയുടെ ബിഷപ്പായിരുന്ന ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീ പീഡനക്കേസിൽ ആരോപണവിധേയനായതിനെ തുടർന്നു 2018 സെപ്റ്റംബർ 20നു രൂപതയുടെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. കേസിൽ ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ 2022 ജനുവരിയിൽ വിചാരണക്കോടതി കുറ്റവിമുക്തനാക്കി.