Spread the love

കോട്ടയം : സംസ്ഥാനത്ത് വീട്ടു പ്രസവങ്ങൾ വർദ്ധിച്ചു വരികയാണെന്നും മലബാർ മേഖലയിൽ ആശങ്ക ഉളവാക്കുന്ന രീതിയിലേക്ക് മാറുകയാണെന്നുമുള്ള റിപ്പോർട്ടുകളിൽ അതീവ ഗൗരവത്തോടെയുള്ള സമീപനം വേണമെന്ന് ബിജെപി നേതാവ് എൻ.ഹരി ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം അഞ്ചാം പ്രസവത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം മലബാറിൽ നിന്ന് പെരുമ്പാവൂരിലെ വസതിയിൽ എത്തിച്ചതോടെയാണ് ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ ശ്രദ്ധ പതിഞ്ഞത്.

കേരളം ആരോഗ്യപരിപാലന രംഗത്ത് നേടിയ മുന്നേറ്റത്തിലെ തിരിച്ചടിയാണിത്. ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച നേട്ടങ്ങൾക്കെല്ലാം തിരിച്ചടിയാണ് വീട്ടുപ്രസവം വ്യാപകമാകുന്നത്. അപകടസാധ്യത വളരെയേറെ ആണെന്ന് അറിഞ്ഞിട്ടും ഈ പ്രാകൃത സംവിധാനത്തിലേക്ക് മലബാർ തിരിച്ചുപോകുന്നു എന്നത് അമ്പരപ്പിക്കുന്നതാണ്.

കേരളത്തിൽ സമീപകാലത്തായി ഉണ്ടാകുന്ന ചില പ്രവണതകളുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലബാർ പ്രത്യേകിച്ച് മലപ്പുറത്താണ് വീട്ടുപ്രസവങ്ങൾ വർധിക്കുന്നത് എന്നത് നിസ്സാര കാര്യമല്ല.

മരിച്ച യുവതിയുടെ ഭർത്താവ് മതപ്രബോധകൻ ആണെന്നത് ഇതോടു ചേർത്തു വായിക്കേണ്ടതാണ്. വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കുന്നത് ചില വിദേശ ശക്തികളുടെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് കരുതണം. യഥാർത്ഥ ജനനസംഖ്യ മറച്ചു പിടിക്കുന്നതിനുള്ള മാർഗം കൂടിയാണിത്. ഇത്തരത്തിൽ അധികമായി ജനിക്കുന്ന കുട്ടികളെ മറ്റേതെങ്കിലും പരിശീലന കേന്ദ്രത്തിലേക്ക് അയക്കുന്നുണ്ടോ എന്ന് കണ്ടെത്തണം.

വീട്ടു പ്രസവങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ സംസ്ഥാന ഭരണകൂടവും ബന്ധപ്പെട്ട ഏജൻസികളും എത്രയും വേഗം അന്വേഷണത്തിന് മുന്നോട്ടുവരണം. അല്ലെങ്കിൽ കേരളത്തിന്റെ നിലനിൽപ്പ് തന്നെ  അപകടകരമാകുന്ന സ്ഥിതിവിശേഷം സംജാതമായേക്കാം -എൻ. ഹരി പറഞ്ഞു.