സൂറത്ത്∙ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവ മോഡൽ അഞ്ജലി വർമോറ (23) മരണത്തിനു മുൻപ് പ്രതിശ്രുത വരനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി പൊലീസ്.
സംഭവസമയത്ത് യുവതിയുടെ കുടുംബാംഗങ്ങളാരും വീട്ടിലുണ്ടായിരുന്നില്ലെന്ന് സൂറത്ത് ഡിസിപി വിജയ് സിങ് ഗുര്‍ജാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. ഇതിനുപിന്നാലെയാണ് യുവതിയെ മുറിക്കുള്ളില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഞ്ജലിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതായും ഈ വർഷം കല്യാണം നടത്താനായിരുന്നു പദ്ധതിയെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. എന്നാൽ പ്രതിശ്രുത വരന്റെ അമ്മ മരിച്ചതോടെ വിവാഹം അടുത്തവർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജീവനൊടുക്കുന്നതിന് മുന്‍പ് അഞ്ജലി അവസാനമായി വിളിക്കാന്‍ ശ്രമിച്ചതെന്ന് പ്രതിശ്രുതവരനെയാണെന്ന് ഡിസിപി വ്യക്തമാക്കി. എന്നാല്‍, അദ്ദേഹത്തിന് ഫോണെടുക്കാനായില്ല. ഇതിനിടെ, മരണത്തിന് തൊട്ടുമുമ്പായി സാമൂഹികമാധ്യമങ്ങളില്‍ വൈകാരികമായ ചില സ്റ്റാറ്റസുകള്‍ പങ്കുവെച്ചിരുന്നു.
‘ഞാൻ നിനക്ക് ഒന്നുമല്ലെന്ന് ഇന്ന് തിരിച്ചറിയുന്നു’ എന്നെഴുതിയ റീൽ ഇൻസ്റ്റഗ്രാമിൽ അഞ്ജലി പോസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടുമുമ്പ് ‘മറ്റെന്തു നഷ്ടപ്പെട്ടാലും സ്നേഹം നഷ്ടമാകുന്നത്ര വേദനയുണ്ടാകില്ല’ എന്ന കുറിപ്പോടെ മറ്റൊരു റീലും പങ്കുവെച്ചിരുന്നു. കടുത്ത മാനസിക പ്രയാസത്തിലായിരുന്നു അഞ്ജലിയെന്ന് സൂചിപ്പിക്കുന്നതാണ് ഈ പോസ്റ്റുകൾ.
പതിവായി പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുന്ന അഞ്ജലിക്ക് ഇൻസ്റ്റഗ്രാമിൽ 37,000ത്തിലേറെ ഫോളോവേഴ്സുണ്ട്. 23കാരിയായ മോഡൽ ജീവനൊടുക്കിയിടത്തുനിന്ന് കുറിപ്പോ മറ്റാർക്കെങ്കിലും പങ്കുള്ളതായുള്ള എന്തെങ്കിലും തെളിവോ ലഭിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)