Spread the love

കോട്ടയം : വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മന്നത്തുകര മുല്ലശ്ശേരിയിൽ വിപിൻ നായർ (52 ) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം.

വിപിന്‍ നായരെ തിങ്കളാഴ്ച രാവിലെ മുതലാണ് കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കരിയാറ്റില്‍നിന്ന് കണ്ടെത്തിയത്. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൂടാതെ ഫാമിലെ താത്കാലിക ഷെഡ്ഡില്‍ വിപിന്‍ കിടന്നിരുന്ന കിടക്ക മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. വിപിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഫാമിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.

അതേസമയം വിപിൻ്റെ മരണത്തിൽ ദുരുഹത ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. തിങ്കളാഴ്ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റിവിടാന്‍ വരാമെന്ന് വിപിന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, സമയമായിട്ടും ഇദ്ദേഹം എത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് വിപിനെ കാണാതായെന്നവിവരം വീട്ടുകാര്‍ അറിയുന്നത്. ഫാമില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ഫാമിന് സമീപം വിപിൻ ഉപയോഗിച്ചിരുന്ന മുറി അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. ഇവിടെ മൽപിടുത്തം നടന്നതായി സംശയിക്കുന്നുണ്ട്.