Spread the love

ഭോപ്പാൽ: ഹണിമൂണ്‍ ആഘോഷിക്കാനായി മേഘാലയയിൽ പോയി കാണാതായ ദമ്പതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇൻഡോർ സ്വദേശി രാജാ രഘുവംശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യ സോനത്തിനായുള്ള തെരച്ചിൽ തുടരുകയാണ്.

ഇരുവരെയും മെയ് 23നാണ് ചിറാപുഞ്ചിയിൽ വച്ച് കാണാതായത്. വടിവാൾ ഉപയോഗിച്ചാണ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ചതായി പറയപ്പെടുന്ന വടിവാളും മൊബൈൽ ഫോണും കണ്ടെത്തിയതായും മേഘാലയ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറിയിച്ചു.

സഹോദരൻ വിപിൻ രഘുവംശി മൃതദേഹം രാജ രഘുവംശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. അതേസമയം സോനത്തെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ഇൻഡോർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് കുമാർ ത്രിപാഠി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

മെയ് 11 ന് വിവാഹിതരായ രാജവും സോനവും മെയ് 20 നാണ് ഗുവാഹത്തിയിലേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു. മെയ് 23ന് ചിറാപുഞ്ചിയിൽ എത്തിയപ്പോൾ ദമ്പതികൾ വീട്ടിൽ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല.