ലഖ്നൗ:ഭോപ്പാല്‍: മേഘാലയയില്‍ മധുവിധുയാത്രയ്ക്കിടെ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന കണ്ടെത്തൽ പോലീസിനെ പോലും ഞെട്ടിച്ചു.
ഇന്ദോറില്‍നിന്നുള്ള രാജ രഘുവംശി (29), ഭാര്യ സോനം (25) എന്നിവർ വിവാഹം കഴിഞ്ഞ് പത്താംനാള്‍ മധുവിധു ആഘോഷിക്കാനായി മധ്യപ്രദേശില്‍നിന്ന് മേഘാലയയിലെത്തിയത്. ഇരുവരും രണ്ടുദിവസം ഷില്ലോങ്ങില്‍ പലയിടങ്ങളിലായി കറങ്ങി. പിന്നാലെയാണ് ദമ്പതിമാരെ കാണാതായത്. ഇവരുടെയും തിരോധാനം സംബന്ധിച്ച് പോലീസ് പലതലങ്ങളില്‍ അന്വേഷിച്ചെങ്കിലും തുമ്പു കിട്ടിയിരുന്നില്ല.
തുടർന്ന് ഡ്രോണ്‍ ഉപയോഗിച്ചുള്ള അന്വേഷണത്തിലാണ് രാജയുടെ മൃതദേഹം ഒരു വെള്ളച്ചാട്ടത്തിനടിയിലുള്ള മലയിടുക്കില്‍ കണ്ടെത്തിയത്.
അതേസമയം വിവാഹത്തിനു മുൻപുതന്നെ സോനത്തിന് രാജ് കുശ്‌വാഹയുമായി പ്രണയമുണ്ടായിരുന്നു. സോനത്തിന്റെ സഹോദരന്റെ കമ്പനിയിലൗയിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്.
വിവാഹ ശേഷം മേയ് 18-ന് രാജയെ കൊലപ്പെടുത്താനുള്ള പദ്ധതി സോനവും കാമുകനും ചേര്‍ന്ന് ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി വിശാല്‍ ചൗഹാന്‍, അനന്ത് കുമാര്‍, ആകാശ് രാജ്പുത് എന്നിവരെ രാജ് വാടകയ്‌ക്കെടുത്തു. മേയ് ഇരുപതാം തീയതിയാണ് രാജയും സോനവും മേഘാലയയിലേക്ക് പുറപ്പെട്ടത്. അവിടെ മധുവിധുയാത്രയ്ക്കിടെ തങ്ങളുള്ള സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങൾ കൊലയാളികള്‍ക്ക് നൽകിയതും സോനമായിരുന്നു.ഇതിനിടെ മുഴുവന്‍ സ്വര്‍ണാഭരണങ്ങളും ധരിച്ചാണ് രാജ മധുവിധുവിനെത്തിയത്. സോനവും രാജയും അവരവരുടെ വീടുകളില്‍നിന്നാണ് വിമാനത്താവളത്തിലെത്തിയത്.
രാജ മുഴുവന്‍ ആഭരണവും ധരിച്ച് പോകുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ഭാര്യ പറഞ്ഞിട്ടാണ് അങ്ങനെ പോവുന്നതെന്നും അവള്‍ക്ക് അങ്ങനെയാണ് തന്നെ കാണാന്‍ ആഗ്രഹമെന്നും രാജ പറഞ്ഞു. ഡയമണ്ട്, സ്വർണാഭരണങ്ങൾ ഉൾപ്പെടെ പത്തുലക്ഷത്തോളം രൂപയുടെ ആഭരണങ്ങളുണ്ടായിരുന്നു അവ. കൂടാതെ സോനം യാത്ര കഴിഞ്ഞുള്ള മടക്ക ടിക്കറ്റ് എടുത്തിരുന്നുമില്ല. ഷില്ലോങ് എന്ന സ്ഥലം തീരുമാനിച്ചതും യാത്രയിലുടനീളമുള്ള ബുക്കിങ്ങും മറ്റുകാര്യങ്ങളുമെല്ലാം തീരുമാനിച്ചതും സോനംതന്നെയായിരുന്നു.
ഈ യാത്രയുടെ ഉദ്ദേശ്യം തന്നെ രാജയെ ഇല്ലാതാക്കുക എന്നായിരുന്നെന്നും പൊലീസ് അറിയിച്ചു. സോനത്തിന് വിവാഹേതര ബന്ധമുള്ളതായി സംശയിക്കുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ മനസ്സിലായതെന്നും പൊലീസ് അറിയിച്ചു.
ജൂണ്‍ 2 ന് രാജാ രഘുവംശിയുടെ മൃതദേഹം വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജൂണ്‍ 8 വരെ സോനത്തെ കണ്ടെത്താനായിരുന്നില്ല. ഇതെത്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഇന്നലെ രാത്രിയോടെ സോനത്തിനെ കണ്ടെത്തിയത്.
ഇന്നലെ രാത്രി സോനം ഗാസിപൂരിലെത്തി സഹോദരനുമായി ബന്ധപ്പെടുകയായിരുന്നു. ഇതിനു ശേഷം സോനത്തെ പിടികൂടുകയായരുന്നുവെന്നാണ് യുപി പൊലീസ് അറിയിച്ചത്. നന്ദ്ഗഞ്ചിലെ ഒരു ധാബയില്‍ പനി ബാധിച്ച് അസ്വസ്ഥയായ അവസ്ഥയിലാണ് സോനത്തെ കണ്ടു പിടിച്ചതെന്നും ഉത്തര്‍പ്രദേശ് പൊലീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇവര്‍ സ്വമേധയാ കീഴടങ്ങിയെന്നാണ് മേഘാലയ പൊലീസ് പ്രതികരിച്ചത്.