കുറവിലങ്ങാട് : ജോലി കഴിഞ്ഞ് കടയിൽനിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയിൽ. കൃത്യത്തിനു ശേഷം പല സ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ചാലക്കുടി പോട്ട ആശ്രമത്തിൽ നിന്നുമാണ് പിടികൂടിയത്.
പ്രതി ഇലയ്ക്കാട് പര്യാത്ത് ജിതിൻ (38) ആണ് പിടിയിലായത്. കഴിഞ്ഞ 9ന് രാത്രി ഏഴുമണിയോടെ ഇലയ്ക്കാട് ബാങ്ക് ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. ഡ്രൈവർ ജോലി നോക്കുന്ന ജോൺസൺ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുവാനായി കടയിലേക്ക് പോകുന്ന വഴി റോഡിന് സമീപത്തുള്ള പഞ്ചായത്ത് കിണറിന് സമീപം ലഹരിക്കടിമ ആയ ജിതിനെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് ജോൺസൺ ചോദ്യം ചെയ്തിരുന്നു.
ഇതിൽ പ്രകോപിതനായ പ്രതി ജോൺസനെ പിടിച്ച് കിണറ്റിലേക്ക് തള്ളിയിടുക ആയിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കയർ ഉപയോഗിച്ച് കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മരങ്ങാട്ടുപിള്ളി പോലീസും പാലായിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയാണ് ജോൺസനെ കിണറ്റിൽ നിന്നും കയറ്റിയത്.
ലഹരിക്കടിമയും സ്ഥിരം കുറ്റവാളിയുമായ ജിതിനെ മരങ്ങാട്ടുപിള്ളി പോലീസ് സംഘം സംഭവം നടന്ന കിണറിന് സമീപം തെളിവെടുപ്പിന് എത്തിച്ചു.