കോട്ടയം: കോട്ടയം തിരുവാതില്‍ക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പോലീസ്. കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചതായി സൂചന.
കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും(64), ഭാര്യ മീര(60)യുമാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. രക്തം വാർന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം. കൂടാതെ മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം നഗ്നമായ നിലയിലാണ്.
അതേസമയം സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ട്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീട്ടില്‍ നേരത്തെ ജോലിക്കു നിന്നിരുന്ന ആസാം സ്വദേശിയെ ആണ് സംശയിക്കുന്നത്. ഇയാള്‍ വീട്ടില്‍ ജോലിക്കുനിന്ന സമയത്ത് മൊബൈല്‍ മോഷണം നടത്തിയിരുന്നു. ഇത് പോലീസ് കേസാവുകയും ചെയ്തിരുന്നു. ഈ ജോലിക്കാരന്‍ തന്നെയാണ് കസ്റ്റഡിയിലെന്നാണ് സൂചന
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇവരുടെ മകനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റൊരു മകള്‍ വിദേശത്താണുള്ളത്.