Spread the love

കോഴിക്കോട് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് ഒരാഴ്ച്ച കൂടി നീട്ടണമെന്ന് കേരള പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്‌കൂള്‍സ് മാനേജ്മെന്റ് അസോസിയേഷന്‍. സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കുളങ്ങളും നീരുറവകളും നിറഞ്ഞത് കാരണം അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികളും മറ്റു പ്രവൃത്തികളും മഴ കാരണം ഒരാഴ്ചയായി മുടങ്ങി കിടക്കുകയാണ്. ഈ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് മുഖവിലയ്ക്ക് എടുക്കണമെന്നും സ്‌കൂള്‍ തുറക്കുന്നത് നീട്ടി വയ്ക്കണമെന്നും അസോസിയേഷന്‍ സെക്രട്ടറിയും പ്രസിഡന്റും ആവശ്യപ്പെട്ടു. ജൂണ്‍ 2 ന് മധ്യവേനല്‍ അവധിക്കുശേഷം സ്‌കൂള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കനത്ത മഴ പെയ്യുന്നതിനാല്‍ കഴിഞ്ഞ നാലുദിവസമായി പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയാണ്

 

.സര്‍ക്കാരിന്റെ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ച നൂറുകണക്കിന് വിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്. ‘സര്‍ക്കാര്‍ പോളിസി’ എന്ന പേരുപറഞ്ഞു ഇത്തരം സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കാതെ വിദ്യാഭ്യാസ വകുപ്പ് ഉരുണ്ട് കളിക്കുകയാണ്. അദ്ധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും ഫീസും സിലബസുമെല്ലാം നിശ്ചയിക്കുന്നത് സ്‌കൂളുകളാണെന്ന മന്ത്രിയുടെ കണ്ടെത്തല്‍ വസ്തുതാപരമല്ല. ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.