കൊച്ചി: നിയമനിർമ്മാണങ്ങൾക്ക് മാനുഷികമുഖം നൽകിയ ഭരണാധികാരിയായിരുന്നു കെ എം മാണിയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.
ഭരണ നടപടിക്രമങ്ങളിലും അദ്ദേഹം മൂല്യങ്ങൾ കാത്തുസൂക്ഷിച്ചു. ജിഎസ്ടി കൗൺസിലിന്റെ ചെയർമാനായി കെഎം മാണിയെ തെരഞ്ഞെടുത്തത് സാമ്പത്തിക രംഗത്തും നിയമ രംഗത്തും ഉള്ള അദ്ദേഹത്തിൻ്റെ വൈദഗ്ധ്യത്തിന് നൽകിയ അംഗീകാരം ആയിരുന്നു. സാധാരണക്കാരന് മനസ്സിലാകുന്ന ലളിതമായ രീതിയിലാകണം ജുഡീഷ്യറി നിയമങ്ങൾ വ്യാഖ്യാനിക്കേണ്ടത്. . ഇതിനായി നിയമവും നിയമങ്ങളുടെ വ്യാഖ്യാനവും നിയമനടപടിക്രമങ്ങളും തികച്ചും സാധാരണക്കാർക്ക് കൂടി ബോധ്യപ്പെടുന്ന രീതിയിൽ പുനക്രമീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
കേരള ലോയേഴ്സ് കോൺഗ്രസ് ഏർപ്പെടുത്തിയ കെഎം മാണി ലീഗൽ എക്സലൻസ് അവാർഡ് അഡ്വക്കേറ്റ് ജനറലും പ്രമുഖ അഭിഭാഷകനുമായ കെ ഗോപാലകൃഷ്ണക്കുറുപ്പിന് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസഫ് ജോൺ അധ്യക്ഷത വഹിച്ച അവാർഡ് വിതരണ സമ്മേളനത്തിൽ ജോസ് കെ മാണി എംപി, ജസ്റ്റിസ് വിജു എബ്രഹാം, അഡ്വ ഗോപാലകൃഷ്ണക്കുറുപ്പ്, സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, അഡ്വ ജസ്റ്റിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.