Spread the love

കോന്നി : ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റും. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെയാണ് സ്ഥലം മാറ്റുന്നത്.

സുരക്ഷ ഉറപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാന്‍ കാരണമായതെന്നും വനംവകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി.

ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂടിന്റെ ചുമതലയുള്ള സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ അനില്‍കുമാര്‍, സുരക്ഷ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സലീം, സതീഷ്, സജിനി, സുമയ്യ, ഷാജി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വര്‍വേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു.

അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് വെള്ളിയാഴ്ച മരിച്ചത്. കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിരുന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.
നാലു വയസുകാരന്‍ അഭിരാമിന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് കടമ്പനാട്ടെ വീട്ടുവളപ്പില്‍ നടക്കും.