Spread the love

കോട്ടയം : പോലീസുകാരന്‍ ഒളിക്യാമറയില്‍ കുടുക്കിയത് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഏഴുമാസത്തെ ദൃശ്യങ്ങള്‍.

അടച്ചുപൂട്ടാത്ത ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയിലാണ് പോലീസുകാരന്‍ ക്യാമറ കെണിയൊരുക്കിയത്. ഇവിടുത്തെ ശുചിമുറിയിലാണ് ക്യാമറ വച്ചത്. ഒടുവില്‍ നഗ്നദൃശ്യങ്ങള്‍ സഹപ്രവര്‍ത്തകയായ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അയച്ചുകൊടുത്തതോടെയാണ് പോലീസുകാരന്റെ ലീലാവിലാസം പുറത്തായത്.

ജൂണ്‍ പത്തിന് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ഫോണിലേക്ക് വാട്‌സാപ്പ് വഴി വൈശാഖ് വീഡിയോയും ഫോട്ടോയും അയച്ചുകൊടുത്തു. തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന തരത്തില്‍ സന്ദേശവും ചേര്‍ത്തു. ഈ ഭീഷണിക്കു വഴങ്ങാന്‍ കൂട്ടാക്കാതിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ വനിതാ സെല്ലില്‍ പരാതി നല്‍കി. വനിതാ സെല്‍ പരാതി സൈബര്‍ വിഭാഗത്തിനു കൈമാറി. ഇവര്‍ അന്വേഷണം നടത്തിയശേഷം വണ്ടിപ്പെരിയാറില്‍ എത്തി ഇയാളെ പിടികൂടുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്തു.

വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ വൈശാഖിനെയാണ് ഇടുക്കി സൈബര്‍ പോലീസ് പിടികൂടിയത്. പോലീസ് ക്വാര്‍ട്ടേഴ്സിന്റെ വിവിധ ഭാഗങ്ങളിലായി 4 ഒളിക്യാമറകള്‍ സ്ഥാപിച്ച വൈശാഖ് ഇവ തന്റെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന്റെ സമീപമാണു ക്യാമറ സ്ഥാപിച്ച ക്വാര്‍ട്ടേഴ്സും.

വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറാനുപയോഗിക്കുന്ന ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയിലും ഒളിക്യാമറ സ്ഥാപിച്ചിരുന്നു. അടച്ചുപൂട്ടാത്ത ക്വാര്‍ട്ടേഴ്സില്‍ എപ്പോഴും ആര്‍ക്കും കയറാവുന്ന സാഹചര്യം മുതലെടുത്താണു ശുചിമുറിയിലടക്കം ക്യാമറ സ്ഥാപിച്ചത്. 7 മാസമായി ഇയാള്‍ വനിതാ ഉദ്യോഗസ്ഥരുടെ നഗ്നദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സഹപ്രവര്‍ത്തകയായ സിപിഒയുടെ ദൃശ്യങ്ങള്‍ ശേഖരിച്ച വൈശാഖ് അവരുടെ തന്നെ മൊബൈല്‍ ഫോണിലേക്ക് ഇത് അയച്ചുനല്‍കി ബ്ലാക്മെയില്‍ നടത്താനും ശ്രമിച്ചതോടെയാണ് പോലീസ് തന്നെ സഹപ്രവര്‍ത്തകനെ കുടുക്കിയത്.