Spread the love

തിരുവനന്തപുരം: നിലമ്പൂരില്‍ പി വി അന്‍വറിന്റെ ആവശ്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാതെ പ്രതിപക്ഷനേതാവും കോണ്‍ഗ്രസും. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്ന അന്‍വറിന്റെ ആവശ്യം തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് രാഷ്ട്രീയ നിലപാട് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അന്‍വറിന് വിട്ടുനല്‍കുകയും ചെയ്തു. അതായത് ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് നിലമ്പൂര്‍ ഇലക്ഷനെ അഭിമുഖീകരിക്കുന്നത് എന്ന് വ്യക്തം. ഇതിനുമുമ്പ് നടന്ന മൂന്നില്‍ രണ്ട് ഉപതിരഞ്ഞെടുപ്പുകളും വിജയിച്ചത് നല്‍കുന്ന കരുത്താണ് കോണ്‍ഗ്രസിനെ ഈ നിലപാടിലേക്ക് മാറ്റിയതെന്ന് കരുതാം. പുതുപ്പള്ളിയിലും പാലക്കാടും വിടി സതീശന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ചിട്ടയായ പോരാട്ടമാണ് കാഴ്ചവച്ചത്. അത് വലിയ ഫലം നല്‍കുകയും ചെയ്തു.

നിലമ്പൂര്‍ മുന്‍ എംഎല്‍എ കൂടിയായ അന്‍വറിന്റെ നിലപാടുകളോടാണ് കോണ്‍ഗ്രസ് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കുന്നത്. ഏതു ചെകുത്താനെ കോണ്‍ഗ്രസ് മത്സരിപ്പിച്ചാലും പിന്തുണയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച അന്‍വര്‍ ഷൗക്കത്തിന്റെ പേര് പറഞ്ഞതോടെ നിലപാട് മാറ്റി. കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തു. ഇതാണ് കെപിസിസി ചൊടിപ്പിച്ചത് എന്നു മനസ്സിലാക്കുന്നു.

അതേസമയം നിലമ്പൂര്‍ ഇലക്ഷന്‍ എന്നതിനേക്കാള്‍ ഭാവിയിലുള്ള സഹകരണത്തിനുള്ള ചില ഉറപ്പുകളാണ് അന്‍വര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് എന്നാണ് സൂചന. യുഡിഎഫ് അധികാരത്തില്‍ എത്തുകയാണെങ്കില്‍ ലഭിക്കുന്ന പദവികള്‍, കോര്‍പ്പറേഷന്‍ ,ബോര്‍ഡ് സ്ഥാനങ്ങള്‍, മന്ത്രി പദം ഇവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആണ് നടക്കുന്നത് എന്നാണ് സൂചന.

പി കെ കുഞ്ഞാലിക്കുട്ടിയും അബ്ദുല്‍ വഹാബും ആണ് നിലവില്‍ അന്‍വറുമായി സംസാരിക്കുന്നത്. അന്‍വര്‍ നേതാവായുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ കേരളത്തിലെ യുഡിഎഫ് ഘടകകക്ഷി ആക്കുന്ന സംബന്ധിച്ച് അന്‍വര്‍ ചില ഡിമാന്‍ഡുകള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഇക്കാര്യത്തിലും കോണ്‍ഗ്രസ് അഭിപ്രായം തുറന്നു പറഞ്ഞിട്ടില്ല. കരണം ദേശീയതലത്തിലുള്ള അനുമതി കൂടി ഇതിന് ആവശ്യമാണ്.

പി. വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ച ഒഴിവിലാണ് ഇപ്പോള്‍ നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇടതു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച അന്‍വര്‍ ഭരണമുന്നണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഒരു ഘട്ടത്തില്‍. പിന്നീട് പിണറായിയുമായി തെറ്റിപ്പിരിഞ്ഞ് വിവാദമായി. ഇതിന്റെ അവസാനമാണ് അന്‍വര്‍ രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.ആര്യാടന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.