Spread the love

പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് മെയ് ഏഴു മുതല്‍ നടക്കും. വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാര്‍ പങ്കെടുക്കും. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം.

വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ആണ് കോണ്‍ക്ലേവ് നടക്കുക. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും. നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നത് വരെ കോണ്‍ക്ലേവ് തുടരും. ഒരു റൗണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ആ ബാലറ്റുകള്‍ കത്തിക്കും. സിസ്‌റ്റൈന്‍ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക ഉയരും. രഹസ്യയോഗമായതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് വീക്ഷിക്കുന്നവര്‍ക്കുള്ള സന്ദേശമായി തെരഞ്ഞെടുപ്പ് തുടരും എന്ന സന്ദേശമാണിത്.

ബാലറ്റുകള്‍ക്കൊപ്പം പൊട്ടാസ്യം പെര്‍ക്ലോറേറ്റ്, ആന്താസിന്‍, സള്‍ഫര്‍ എന്നിവ കത്തിക്കുമ്പോഴാണ് കറുത്ത പുക ഉയരുന്നത്. ഭൂരിപക്ഷം ലഭിച്ചാല്‍ ചിമ്മിനിയില്‍ കൂടി വെളുത്ത പുക ഉയരും.
പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിന്‍ എന്നീ രാസവസ്തുക്കള്‍ ചേര്‍ക്കുമ്പോഴാണ് വെളുത്ത പുക വരുന്നത്. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായാല്‍ മാര്‍പാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കോണ്‍ക്ലേവിന് മുന്നോടിയായി സിസ്‌റ്റൈന്‍ ചാപ്പല്‍ അടച്ചിട്ടുണ്ട്. കത്തോലിക്ക സഭയുടെ നിയമപ്രകാരം ഒന്‍പത് ദിവസത്തെ ദുഖാചരണത്തിന് ശേഷമാണ് പോപ്പിനെ തെരഞ്ഞെടുക്കാനുള്ള ചടങ്ങുകള്‍ തുടങ്ങുക. അത് പ്രകാരമാണ് മെയ് ഏഴിന് കോണ്‍ക്ലേവ് തീരുമാനിച്ചത്.