Spread the love

ത്ിരുവനന്തപുരം: അടുത്ത മാസം ആദ്യം പ്രവര്‍ത്തനക്ഷമമാകുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം സന്ദര്‍ശനം നടത്തി. ഭാര്യ കമല, മകള്‍ വീണ, കൊച്ചുമകന്‍ ഇഷാന്‍ എന്നിവരുമായി കുടുംബസമേതം എത്തിയ മുഖ്യമന്ത്രി കമ്മിഷനിങ് ചടങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. കപ്പലുകളെ ബെര്‍ത്തിലേക്കു വലിച്ച് എത്തിക്കുന്ന ടഗ് ബോട്ടില്‍ ബെര്‍ത്ത് പരിധിക്കുള്ളില്‍ കടല്‍ യാത്രയും നടത്തി.

പോര്‍ട്ട് ഓപ്പറേഷന്‍സ് കെട്ടിടത്തിലെത്തിയ മുഖ്യമന്ത്രി, ബെര്‍ത്തിലേക്കുള്ള കപ്പല്‍ ഗതാഗതം കൈകാര്യം സംവിധാനം പരിശോധിച്ചു. യാഡിലെ ക്രെയിനുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന വിഭാഗത്തിലെത്തിയ മുഖ്യമന്ത്രി, ക്രെയിന്‍ ഓപ്പറേറ്റര്‍മാരായ വനിതകളോടു കുശലാന്വേഷണം നടത്തി. പ്ലാനിങ് റൂം കൂടി സന്ദര്‍ശിച്ചശേഷം ബെര്‍ത്തിലെത്തി.

കപ്പലുകള്‍ ബെര്‍ത്തില്‍ അടുക്കുന്ന സംവിധാനവും ചോദിച്ചറിഞ്ഞു. എംഎസ്‌സിയുടെ കപ്പലാണു ബെര്‍ത്തിലുണ്ടായിരുന്നത്. തുടര്‍ന്നു കാറില്‍ പുലിമുട്ടിലെത്തി. ഇതിനുശേഷമാണു ടഗ് ബോട്ടില്‍ കയറിയത്. മന്ത്രിമാരായ വി.എന്‍.വാസവന്‍, വി.ശിവന്‍കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ തുറമുഖത്ത് മുഖ്യമന്ത്രിയെ സ്വീകരിച്ചു. വിസില്‍ എംഡി ദിവ്യ എസ്.അയ്യര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്‍ എന്നിവര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനരീതി വിശദീകരിച്ചു.