കൊല്ലം: ടീപ്പോയിയിലെ ചില്ലുതകർന്ന് കാലിൽ തുളച്ചുകയറിയതിനെ തുടർന്ന് രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. കുമ്പളം സ്വദേശികളായ സുനീഷ്-റൂബി ദമ്പതികളുടെ മകൻ എയ്ദൻ ആണ് മരിച്ചത്. ചോര വാർന്ന് കിടന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് എയ്ദനും അമ്മ റൂബിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ സ്വീകരണ മുറിയിലിരുത്തി കുളിക്കാൻ പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് എയ്ദനെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. വാതിൽ തുറക്കുന്നതിനായി ടീപ്പോയി നീക്കിയിട്ട് എയ്ദൻ അതിനുമുകളിൽ കയറിയപ്പോൾ ചില്ലുപൊട്ടി താഴെ വീണതാകാമെന്നാണ് നിഗമനം.
ഉടനെ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.