Spread the love

ഇടുക്കി: സ്വര്‍ണക്കടയുടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍ എംഎല്‍എ മാത്യു സ്റ്റഫന്‍ ഉള്‍പ്പടെ 3 പേര്‍ക്കെതിരെ കേസ്.
ജനാധിപത്യ സംരക്ഷണസമിതി പ്രവര്‍ത്തകരായ ജിജി, സുബൈര്‍ എന്നിവരാണു മറ്റു പ്രതികള്‍.

ജനുവരി 17നു മാത്യു സ്റ്റീഫനും ജിജിയും സുബൈറും നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ 1,69,000 രൂപയുടെ സ്വര്‍ണം ജ്വല്ലറിയുടെ തൊടുപുഴ ശാഖയില്‍ നിന്നു കടമായി വാങ്ങിയെന്നു തൊടുപുഴ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 2 ചെക്ക് ലീഫുകള്‍ ഗാരന്റിയായി നല്‍കി. പണം ലഭിക്കാതെ വന്നപ്പോള്‍ ജ്വല്ലറി ഉടമ ഇവരെ സമീപിച്ചു. 2 ലക്ഷം രൂപ കിട്ടി. 10 ലക്ഷം രൂപയുടെ സ്വര്‍ണം ആവശ്യപ്പെട്ട് ജനുവരി 27നു ജിജിയും സുബൈറും വീണ്ടുമെത്തിയെന്നും നല്‍കില്ലെന്നു പറഞ്ഞപ്പോള്‍ മാനേജരെ സ്ത്രീപീഡനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഇതോടെ സ്വര്‍ണം കടമായി നല്‍കി. സ്വര്‍ണത്തിന്റെ വില കിട്ടാതെ വന്നതോടെയാണ് ജ്വല്ലറി ഉടമ പരാതി നല്‍കിയത്.

നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ 1,69,000 രൂപയുടെ സ്വര്‍ണം താന്‍ കടമായി വാങ്ങി നല്‍കിയെന്നും മറ്റു കാര്യങ്ങള്‍ അറിയില്ലെന്നും മാത്യു സ്റ്റീഫന്‍ പറയുന്നു.. മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ സുബൈര്‍, ജിജി എന്നിവര്‍ നിലവില്‍ റിമാന്റിലാണ്.