Spread the love

കനത്തമഴയ്ക്കിടെ വെള്ളത്തില്‍ ജോലി ചെയ്ത സ്ത്രീ തൊഴിലാളികള്‍ തണുത്തു മരവിച്ചു കുഴഞ്ഞുവീണു. കോട്ടയം കടുത്തുരുത്തി വാലാച്ചിറയിലാണ് സംഭവം.സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ ജോലിക്കിറങ്ങിയ സ്ത്രീ തൊഴിലാളികള്‍ തണുത്ത് മരവിച്ചു കുഴഞ്ഞുവീണത്. സംഭവത്തില്‍ തൊഴിലാളികള്‍ സമരപ്രഖ്യാപനം നടത്തിയതോടെ അധികൃതര്‍ തൊഴിലാളി നേതാക്കളെ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുകയാണ്. പാടത്ത് പുല്ലുവെട്ടാന്‍ ഇറങ്ങിയതാണ് തൊഴിലാളികള്‍. ഇവരെ കടുത്തുരുത്തി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

16 തൊഴിലാളികളാണ് ഇവിടെയുളളത്. പാടത്ത് വെളളം നിറഞ്ഞുകിടക്കുന്നതിനാല്‍ ബുദ്ധിമുട്ടാണെന്ന് തൊഴിലാളികള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് അധികൃതര്‍ നിര്‍ബന്ധപൂര്‍വം ജോലിക്ക് ഇറക്കി എന്നാണ് പരാതി.

സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തിലെ 3 തൊഴിലാളികളാണു കഴിഞ്ഞദിവസം ഫാമിന്റെ ഉടമസ്ഥതയിലുള്ള വെള്ളം നിറഞ്ഞുകിടക്കുന്ന പാടത്തു ജോലിക്കിറങ്ങി വെള്ളത്തില്‍ കുഴഞ്ഞു വീണത്. തുടര്‍ന്നു തൊഴിലാളി നേതാക്കളായ കെ.കെ.തങ്കപ്പന്‍, സദാനന്ദ ശങ്കര്‍ എന്നിവര്‍ ഫാം അധികൃതര്‍ക്കെതിരെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് പരാതി നല്‍കുകയും ഫാമില്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കുകയും ചെയ്തത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, ഫാം സൂപ്രണ്ട്, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.ചൊവ്വാഴ്ച്ച രാവിലെ 11നാണ് ചര്‍ച്ച.