Spread the love

നിലമ്പൂരില്‍ പി.വി അന്‍വര്‍ മത്സരിക്കാന്‍ സാദ്ധ്യതയേറി. കോടീശ്വരനായി പൊതുജനം അറിയുന്ന പി.വി അന്‍വര്‍ ഇന്നു രാവിലത്തെ പത്രസമ്മേളനത്തില്‍ ദാരിദ്രം പറഞ്ഞത് ഒരു പരിധി വരെ ശരിയാണെങ്കിലും അതുയര്‍ത്തിയത് വോട്ടര്‍മാരുടെ സഹതാപം നേടാന്‍ കാരണമായി. ഫലമോ അന്‍വര്‍ സ്‌നേഹികളും പ്രമാണിമാരും പണം നല്‍കി സഹായിക്കാന്‍ ക്യൂനില്‍ക്കുന്നു.

വി.ഡി സതീശന്‍ എന്ന യു.ഡി.എഫിലെ ഏകാധിപതിയുടെ മുഷ്‌ക്കിനു മുന്നില്‍ തല്‍ക്കാലം അന്‍വറിന് അടിപതറിയെങ്കിലും, ഏറെക്കാലം രാഷ്ട്രീയ അഭയം ഇല്ലാതെ അലഞ്ഞ പി.സി ജോര്‍ജിനെ പോലെ ആകാന്‍ അന്‍വറിനെ കിട്ടില്ലായെന്നതാണ് വാസ്തവം.

കേരളത്തില്‍ ഒരു രാഷ്ട്രീയക്കാരന് വിജയിക്കണമെങ്കില്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമായി നില്‍ക്കണമെന്നത് ഒരു വസ്തുത ആണെന്നിരിക്കെ, ആ വസ്തുത അന്‍വര്‍ തിരുത്തിക്കുറിക്കാനുള്ള സാദ്ധ്യതയാണ് മുന്നില്‍ തെളിയുന്നത്.

പിണറായിസത്തെ വെല്ലുവിളിച്ച് എല്‍ഡിഎഫില്‍നിന്ന് ഇറങ്ങിയ അന്‍വറിന് മാന്യമായൊരു രാഷ്ട്രീയ അഭയം യുഡിഎഫ് നല്‍കേണ്ടതായിരുന്നു. പക്ഷേ സതീശനും പിണറായി വിജയനും അന്‍വര്‍ വിഷയത്തില്‍ ഒത്തുകളിച്ചതോടെ തല്‍ക്കാലം അന്‍വറിനെ പാതാളത്തിലേക്ക് താഴ്ത്തിയെന്ന് വിശ്വസിക്കാം. പക്ഷേ അന്‍വറിന് ഒരു തിരിച്ചുവരവ് അത്ര പ്രയാസകരമല്ല.

തൃണമൂല്‍ കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടിയുടെ കേരളത്തിലെ പ്രമുഖ നേതാവ് ആണ് അന്‍വര്‍ എന്നത് കാണാതെ പോകരുത്. മത്സരിക്കാന്‍ താല്പര്യം ഉണ്ടെങ്കിലും തനിക്ക് അതിനു സാമ്പത്തിക ശേഷിയില്ലായെന്ന് അന്‍വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞെങ്കിലും അന്‍വര്‍ മത്സരരംഗത്തിറങ്ങിയാല്‍ പണം ഒഴുകുമെന്നതാണ് സത്യം.

ഒറ്റയ്ക്കു മത്സരിച്ച് പതിനായിരം വോട്ട് നേടാന്‍ അന്‍വറിന് ആയാല്‍ ആര്യാടന്‍ ഷൗക്കത്തിന് വീട്ടിലിരിക്കേണ്ടി വരും. മുസ്ലിം വോട്ടുകളുടെ ഭൂരിഭാഗവും ആര്യാടന്‍ ഷൗക്കത്ത് നേടുമെന്ന് കരുതിയിരിക്കുന്ന യുഡിഎഫിന് അന്‍വര്‍ മത്സരിച്ചാല്‍ ആ സ്വപ്‌നം പൊലിയും. പരമ്പരാഗത എല്‍ഡിഎഫ് വോട്ടുകള്‍ കുറച്ചാല്‍ ബാക്കി വരുന്ന മുസ്ലിം വോട്ടുകള്‍ ഷൗക്കത്തിനും അന്‍വറിനുമായി വിഭജിച്ചുപോകാനുള്ള സാദ്ധ്യതയുണ്ട്.

പിന്നെ വരുന്ന ക്രൈസ്തവ മേഖലയിലുള്ള കുടിയേറ്റ, മലയോര കര്‍ഷകരുടെ വോട്ടുകളിലും അന്‍വറിന് കടന്നുകയറാന്‍ സാധിക്കും. കാരണം മലയോര മേഖലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജയിലില്‍ പോകേണ്ടിവന്ന നേതാവാണ് അന്‍വര്‍. മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും വന്യജീവി ആക്രമണവുമൊക്കെ പൊതുസമൂഹത്തിനു മുന്നില്‍ ഇതിനോടകം അന്‍വര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു കഴിഞ്ഞു. മലയോര കുടിയേറ്റ വോട്ടുകളും മൂന്നായി വിഭജിക്കപ്പെട്ടുപോകാനാണ് സാദ്ധ്യത.

പിന്നെ വരുന്ന ഹൈന്ദവ വോട്ടുകള്‍ ആകും വിജയിയെ തീരുമാനിക്കുക. ബിഡിജെഎസിനെ മത്സരരംഗത്തിറക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു സ്ഥാനാര്‍ത്ഥി വന്നാലും ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയില്ല. കാരണം ബിഡിജെഎസിനെ മത്സരരംഗത്തിറക്കിയ മണ്ഡലങ്ങളില്‍ മുമ്പ് ബിജെപി വോട്ടുകള്‍ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ക്ക് മറിച്ച സംഭവങ്ങളുണ്ട്. ഇവിടെയും അതു നടക്കാന്‍ സാദ്ധ്യതയുണ്ട്. ബിജെപി വോട്ടുകള്‍ വാങ്ങാന്‍ യുഡിഎഫ് അണിയറയില്‍ ശ്രമവും തുടങ്ങിയിട്ടുണ്ടെന്ന് സംസാരമുണ്ട്.

മത്സരരംഗത്തിറങ്ങി പതിനായിരം വോട്ട് പിടിക്കാന്‍ അന്‍വറിനു കഴിഞ്ഞാല്‍ അത് അന്‍വറിന് നല്‍കുന്നത് രാഷ്ട്രീയ കരുത്താവും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കിയാവും അന്‍വര്‍ മധുരപ്രതികാരം ചെയ്യാന്‍ പോകുന്നത്. അടുത്ത ഭരണം സ്വപ്‌നം കാണുന്ന കോണ്‍ഗ്രസിന് അത് കീറാമുട്ടിയാകും.

യുഡിഎഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് കിട്ടി അധികാരത്തില്‍ വരുമെന്നൊക്കെ ഗീര്‍വാണം കത്തിക്കുന്ന യുഡിഎഫ് നേതാക്കള്‍ പറയണം എവിടെനിന്നാണ് അത്രയും സീറ്റ് കിട്ടുന്നതെന്ന്. അറുപത് സീറ്റ് തികച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ ഭാഗ്യം. തുടര്‍ഭരണം സ്വപ്‌നം കാണുന്ന എല്‍ഡിഎഫിനെ അധികാരത്തില്‍ മറിച്ചിടാന്‍ മാത്രം എന്തു രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നതെന്ന് മാത്രം യുഡിഎഫ് നേതാക്കള്‍ പറയുന്നില്ല.

കടുത്ത ഭരണവിരുദ്ധ വികാരം ഇപ്പോള്‍ കേരളത്തിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് അന്‍വറിനെ മുന്നണിയിലെത്തിക്കാന്‍ മുസ്ലിം ലീഗ് ശ്രമം നടത്തിയത്. അതിന് സതീശന്‍ പാരവെച്ച് തകര്‍ത്തു. ഒന്നോര്‍ക്കുക, നിലമ്പൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തോറ്റാലും ജയിച്ചാലും മുസ്ലിം ലീഗിന് ഒരു നഷ്ടവും വരാനില്ല.