Spread the love

ഇടുക്കി:കലക്ടറുടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് വിനോദസഞ്ചാരകേന്ദ്രം തുറന്ന എം.എം.മണി എംഎല്‍എയുടെ സഹോദരന്‍ എം.എം.ലംബോദരന്‍ നിയമക്കുരുക്കില്‍. ലംബോദരന്റെ സിപ്ലൈന്‍ വിനോദസഞ്ചാരകേന്ദ്രം അധികൃതര്‍ അടപ്പിച്ചു. കലക്ടറുടെ നിര്‍ദേശപ്രകാരം ആനവിരട്ടി വില്ലേജ് ഓഫിസറാണു നടപടിയെടുത്തത്. വില്ലേജ് ഓഫിസര്‍ നല്‍കിയ പരാതിയില്‍ ഹൈറേഞ്ച് സിപ്ലൈന്‍ പ്രോജക്ട് എന്ന സ്ഥാപനത്തിനെതിരെ അടിമാലി പൊലീസ് കേസുമെടുത്തു.

അടിമാലിമൂന്നാര്‍ പാതയില്‍ ഇരുട്ടുകാനത്താണു ലംബോദരന്‍ നടത്തിവരുന്ന സിപ്ലൈന്‍. റോഡിന്റെ ഒരു വശത്തെ സിപ്ലൈന്‍ സ്റ്റേഷനില്‍നിന്ന് അടുത്ത മലയിലേക്കു കേബിളിലൂടെ യാത്ര ചെയ്യുന്നതാണു പദ്ധതി.

ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളില്‍ സാഹസിക വിനോദങ്ങള്‍ പാടില്ലെന്നു ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദേശം സ്ഥാപനം ലംഘിച്ചെന്നാണു കണ്ടെത്തല്‍. നിയന്ത്രണങ്ങള്‍ നീക്കിയെന്ന വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണു കേന്ദ്രം തുറന്നതെന്നു ലംബോദരന്‍ പ്രതികരിച്ചു.

നേരത്തെ നിര്‍മാണ നിരോധനം നിലനില്‍ക്കുന്ന ഇടുക്കി വെള്ളത്തൂവല്‍ വില്ലേജില്‍ എം.എം ലംബോധരന്‍ ആരംഭിക്കുന്ന സിപ് ലൈന്‍ പ്രൊജക്ട് വിവാദത്തിലായിരുന്നു. സാഹസിക വിനോദപദ്ധതിക്ക് പഞ്ചായത്തും ടൂറിസം വകുപ്പും വഴിവിട്ട് അനുമതി നല്‍കിയെന്നായിരുന്നു് ആരോപണം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയോട് ചേര്‍ന്ന് ഇരുട്ട് കാനത്ത് സാധാരണക്കാരെ വലക്കുന്ന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലത്ത് ടൂറിസത്തിന്റെ പേരില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ മൗനാനുവാദം നല്‍കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
സാഹസിക വിനോദത്തിന്റെ ഭാഗമായി ഡി.ടി.പി.സിയുടെയും പഞ്ചായത്തിന്റെയും എന്‍.ഒ.സി ലഭിച്ചിട്ടുണ്ടെന്നും ഭാര്യയുടെ പേരിലുള്ള പട്ടയ ഭൂമിയില്‍ നടത്തുന്നത് നിലവിലെ ചട്ടങ്ങള്‍ പാലിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്നും ലംബോധരന്‍ പ്രതികരിച്ചിരുന്നു.