ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇനി ഇപാസ്‌പോര്‍ട്ട്. രാജ്യം സമ്പൂര്‍ണമായി ഇപാസ്‌പോര്‍ട്ട് സംവിധാനത്തിലേക്കു മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.
കേരളത്തിലെ എല്ലാ റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസുകളും ഇതിനകംതന്നെ ഇപാസ്‌പോര്‍ട്ടുകള്‍ നല്‍കിത്തുടങ്ങി. പുതിയ അപേക്ഷകര്‍ക്കും പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ക്കും ഇനി ലഭിക്കുക ഇതായിരിക്കും. നിലവിലുള്ള പാസ്‌പോര്‍ട്ടുകള്‍ കാലാവധി അവസാനിക്കുംവരെ ഉപയോഗിക്കാം.
കഴിഞ്ഞ നവംബറില്‍ ഭുവനേശ്വറിലും നാഗ്പുരിലുമാണു പാസ്‌പോര്‍ട്ട് സേവാ 2.ഛ പദ്ധതിപ്രകാരം പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. ഏപ്രില്‍ ഒന്നിനു പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. ഏപ്രിലില്‍തന്നെ കേരളത്തില്‍ ആദ്യമായി കോഴിക്കോട്ടു പദ്ധതി തുടങ്ങി.
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ചിപ് പതിപ്പിച്ചതാണ് ഇപാസ്‌പോര്‍ട്ട്. വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ചിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. പാസ്‌പോര്‍ട്ടിന്റെ കവര്‍പേജില്‍തന്നെ സ്വര്‍ണനിറത്തില്‍ ചിപ്പിന്റെ രൂപം പ്രിന്റ് ചെയ്തിട്ടുണ്ട്.ചിപ്പിലടങ്ങിയ വിവരങ്ങള്‍ പാസ്‌പോര്‍ട്ടിന്റെ പേജുകളില്‍ അച്ചടിച്ചിട്ടുമുണ്ടാകും. വിമാനത്താവളങ്ങളിലും രാജ്യാന്തര അതിര്‍ത്തിയിലും വെരിഫിക്കേഷനും ഇമിഗ്രേഷന്‍ നടപടികളും മറ്റും എളുപ്പമുള്ളതാക്കാന്‍ ഇപാസ്‌പോര്‍ട്ട് സഹായിക്കും.വ്യാജ പാസ്‌പോര്‍ട്ട് തട്ടിപ്പ് തടയുന്ന ഈ പതിപ്പ് ഡേറ്റ സുരക്ഷയും ഉറപ്പാക്കും. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത മേഖലകളില്‍നിന്നുകൂടി തിങ്കളാഴ്ച ഇപാസ്‌പോര്‍ട്ട് ലഭ്യമാക്കിത്തുടങ്ങിയതോടെ രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് ഓഫിസുകളില്‍നിന്നും ഇനി നല്‍കുക ഇതു മാത്രമാകും.