Spread the love

കോട്ടയം : പള്ളിക്കത്തോട്ടിൽ പ്രവർത്തിക്കുന്ന നരിപ്പാര ഫിനാന്‍സില്‍ മുക്ക് പണ്ടം പണയം വച്ച വിജയന്‍ എന്ന് വിളിക്കുന്ന പുരുഷോത്തമന്‍ പാണ്ടിമാക്കല്‍  വാഴൂര്‍, ജിജി മാത്യു ചിറങ്ങര വീട് കുറുപ്പന്‍ പടി എറണാകുളം, സുബൈര്‍ കുഴിയ്ക്കത്തോട്ടി വീട് മുതലക്കോടം തൊടുപുഴ, മഞ്ജു മുണ്ടാപ്ലാക്കല്‍ കീഴ്ചിറക്കുന്നു ഭാഗം കൊഴുവന്‍കുളം എന്നിവരെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി. പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കോട്ടയം ജില്ല പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐ.പി.എസിന്റെ നിര്‍ദ്ദേശം അനുസരിച്ച് കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നു അന്വേഷിച്ച് വരികയാണ്.

തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനാധിപത്യ അവകാശ സംരക്ഷണ സമിതി എന്ന സംഘടനയുടെ പേരില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്‌ ആയ മൂന്നാം പ്രതി സുബൈറും കോട്ടയം ജില്ലാ സെക്രട്ടറി പാണ്ടിമാക്കല്‍ വിജയനും, സമിതിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍  ജിജി മാത്യുവും ചേര്‍ന്ന് മുക്ക് പണ്ടം സംഘടിപ്പിച്ച് നാലാം പ്രതി മഞ്ജുവിന്റെ കൈവശം കൊടുത്തയച്ച് പരാതിക്കാരിയായ മേരി മാത്യു വിന്റെ പക്കല്‍ എത്തിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.

പ്രതികള്‍ പല സംഘടനകളുടെയും പേരില്‍ സമാന രീതിയിലുള്ള നിരവധി തട്ടിപ്പുകള്‍ നടുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അതിനെ പറ്റി സമഗ്രമായി അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ഒന്നാം പ്രതി വിജയന്‍റെ പേരില്‍ പാലാ, കോതമംഗലം, പള്ളിയ്ക്കത്തോട് പോലീസ് സ്റ്റേഷനുകളില്‍ കേസ്സുകള്‍ നിലവിലുണ്ട്, രണ്ടാം പ്രതി  ജിജിയുടെ പേരില്‍ എടത്തല , പെരുമ്പാവൂര്‍, തടിയിട്ടപറമ്പ്, തൃക്കാക്കര എന്നിവിടങ്ങളിലും, മൂന്നാം പ്രതി സുബൈറിന്റെ പേരില്‍ കളമശ്ശേരി, തൊടുപുഴ, മൂവാറ്റുപുഴ, തൃക്കാക്കര, കോതമംഗലം, പുത്തന്‍കുരിശ് എന്നീ പോലീസ് സ്റ്റേഷനുകളിലും കേസ്സുകള്‍ നിലവിലുണ്ട്.

പ്രതികളെ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അനില്‍കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം പള്ളിക്കത്തോട് എസ് എച്ച് ഒ കെ.പി തോംസണ്‍, എസ്.ഐ മാരായ ഷാജി, റെയ്നോള്‍ഡ്സ്, എ.എസ്.ഐമാരായ റെജി, ലക്ഷ്മി, സി.പി.ഒമാരായ ഷമീര്‍, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് തൊടുപുഴ മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നും പിടികൂടുകയായിരുന്നു.